പാസുകള്‍ നാളെ മുതല്‍: ഐഎഫ്എഫ്കെ ഡെലിഗേറ്റ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു; 'ലോര്‍ഡ് ഓഫ് ദി ആന്റ്സ്' ആദ്യചിത്രം

പാസുകള്‍ നാളെ മുതല്‍: ഐഎഫ്എഫ്കെ ഡെലിഗേറ്റ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു; 'ലോര്‍ഡ് ഓഫ് ദി ആന്റ്സ്' ആദ്യചിത്രം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ( ഐഎഫ്എഫ്കെ) ഡെലിഗേറ്റ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം ആനിക്ക് ആദ്യ ഡെലിഗേറ്റ് പാസ് നല്‍കി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.

'നോ ടു ഡ്രഗ്സ്' സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം. ബി രാജേഷ് നടന്‍ ഗോകുല്‍ സുരേഷിന് നല്‍കി. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷത വഹിച്ചു.

ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതുവരെ ടാഗോര്‍ തിയേറ്ററില്‍ സജ്ജമാക്കിയിരിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പ്രതിനിധികള്‍ക്കുള്ള പാസ് വിതരണവും ആരംഭിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാകും പാസ് വിതരണം. 14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പ്രതിനിധികള്‍ തിരിച്ചറിയല്‍ രേഖകളുമായെത്തി വേണം പാസുകള്‍ ഏറ്റുവാങ്ങേണ്ടത്.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും പ്രായമായവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1960 കളുടെ അവസാനഘട്ടത്തില്‍ ഇറ്റലിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള 'ലോര്‍ഡ് ഓഫ് ദി ആന്റ്സ്' ആണ് രാജ്യാന്തര മേളയിലെ ആദ്യ ചിത്രം. 1998 ലെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജിയാനി അമേലിയോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഐഎഫ്എഫ്കെയില്‍ നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.