ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് മരടില്‍ പൊളിച്ചു നീക്കിയതില്‍ രണ്ട് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഭൂമി തിരികെ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് കണ്ടുകെട്ടിയ ഭൂമി തിരികെ നൽകുവാൻ സുപ്രീം കോടതി ഉത്തരവായത്. 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കിയത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11, 12 തിയതികളിലാണ് മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മാണത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.