ബഫര്‍ സോണ്‍: വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടും; ഫീൽഡ് സർവേ ഉടൻ

ബഫര്‍ സോണ്‍: വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടും; ഫീൽഡ് സർവേ ഉടൻ

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

ബഫര്‍ സോണ്‍ വിഷയത്തിലെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നീക്കം. ഫീല്‍ഡ് സര്‍വേ ഉടന്‍ തുടങ്ങാനും യോഗത്തില്‍ ധാരണയിലെത്തി. ഫീല്‍ഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയില്‍ സാവാകാശം തേടും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ പരാതി നല്‍കാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെയാണ് നീട്ടുന്നത്.

പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. ഹെല്‍പ് ഡെസ്‌ക്ക് വിപുലമാക്കുന്നതിനും റവന്യൂ ഉദ്യോഗസ്ഥരെ ഇതില്‍ ഉള്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ഫീല്‍ഡ് സര്‍വേ എങ്ങനെ വേണമെന്ന് വിദഗ്ധ സമിതിയാണ് തീരുമാനമെടുക്കുക. വനം, റവന്യൂ, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് സര്‍വേ നടത്താം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അധികം വൈകാതെ കുടുംബശ്രീയെ കൊണ്ട് സര്‍വേ നടത്താനാണ് ഉദ്ദേശം.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്‍പസമയത്തിനുള്ളില്‍ നടക്കുന്ന വിദഗ്ധ സമിതി യോഗത്തിലും നാളെ നടക്കുന്ന യോഗത്തിലും ചര്‍ച്ച ചെയ്യും.

സെപ്റ്റംബര്‍ 30നാണ് ജസ്റ്റിസ് തോട്ടത്തില്‍ വി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ പരാതികള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സമിതിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.