ക്രൈസ്തവരുടെ പ്രതിഷേധം ശക്തമായി: ക്രിസ്തുമസിന് എന്‍.എസ്.എസ് ക്യാമ്പില്ല; തിയതി മാറ്റി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

ക്രൈസ്തവരുടെ പ്രതിഷേധം ശക്തമായി: ക്രിസ്തുമസിന് എന്‍.എസ്.എസ് ക്യാമ്പില്ല; തിയതി മാറ്റി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

കൊച്ചി: തിരുപ്പിറവി ദിനമായ ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ എന്‍.എസ്.എസ് ക്യാമ്പ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. ക്രൈസ്തവര്‍ ഉയര്‍ത്തിയ വ്യാപകമായ പ്രതിഷേധത്തിന് ഒടുവിലാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഡിസംബര്‍ 24 ന് ആരംഭിക്കാനിരുന്ന എന്‍എസ്എസ് ക്യാമ്പ് 26 മുതല്‍ നടത്താന്‍ തീരുമാനിച്ചത്.

കേരള കത്തോലിക്ക മെത്രാന്‍ സമിതിയടക്കം ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ എന്‍എസ്എസ് ക്യാമ്പ് 24 ന് പകരം ഡിസംബര്‍ 26 ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

നേരത്തെ ഡിസംബര്‍ 26 മുതല്‍ ആരംഭിക്കാനുള്ള രണ്ടാമത് ഓപ്ഷന്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ക്രിസ്തുമസ് ദിവസം ക്യാമ്പില്‍ പങ്കെടുക്കേണ്ടതായി വന്നേക്കാം എന്നുള്ളതിനാലാണ് അത്തരമൊരു തീരുമാനത്തോട് അനേകര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുകയും ഈ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവപൂര്‍വ്വമായ ഇടപെടല്‍ നടത്താമെന്ന് മുഖ്യമന്ത്രി കര്‍ദിനാളിനെ അറിയിച്ചിരുന്നു. ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തി ദിനമാക്കുന്നതിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.