'മാപ്പാക്കണം'... പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: നടപടി വൈകിയതില്‍ നിരുപാധികം മാപ്പു പറഞ്ഞ് സര്‍ക്കാര്‍; ജനുവരി 15 നകം സ്വത്ത് കണ്ടുകെട്ടും

'മാപ്പാക്കണം'... പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: നടപടി വൈകിയതില്‍ നിരുപാധികം മാപ്പു പറഞ്ഞ് സര്‍ക്കാര്‍; ജനുവരി 15 നകം സ്വത്ത് കണ്ടുകെട്ടും

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ തുടര്‍ നടപടികള്‍ വൈകിയതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞ് സര്‍ക്കാര്‍.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനപ്പൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. രജിസ്ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുക്കള്‍ ജനുവരി 15 ന് അകം കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പൊതുമുതല്‍ സംരക്ഷിക്കല്‍ പ്രധാനമാണെന്ന് കോടതി പറഞ്ഞു. അല്ലാത്ത നടപടികള്‍ സമൂഹത്തിനെതിരാണ്. അത്തരം നടപടികള്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും കോടതി അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരായി.

ജനുവരി 15 നകം റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ത്താല്‍ കേസില്‍ റവന്യൂ റിക്കവറി നടപടി വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നടപടി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിക്കളഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.