നേതാവാകാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ ഉപദേശിച്ചു; ആനാവൂരിനെ വെട്ടിലാക്കി മുന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം

നേതാവാകാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ ഉപദേശിച്ചു; ആനാവൂരിനെ വെട്ടിലാക്കി മുന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കുരുക്കായി എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം. എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചുവയ്ക്കാന്‍ ആനാവൂര്‍ ഉപദേശിച്ചെന്നാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന ജെ.ജെ അഭിജിത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ സിപിഎം നടപടി എടുത്ത നേതാവാണ് ജെ.ജെ അഭിജിത്ത്.
എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചു വച്ചുവെന്നാണ് അഭിജിത്ത് പറയുന്നത്. പ്രായം കുറച്ച് പറഞ്ഞാണ് ജില്ലാ സെക്രട്ടറിയായത്. 26 വയസ് വരെയേ എസ്എഫ്ഐയില്‍ നിക്കാന്‍ പറ്റൂ. ആര് ചോദിച്ചാലും 26 വയസാണെന്ന് പറയാന്‍ നാഗപ്പന്‍ സഖാവ് പറഞ്ഞു. പ്രായം കുറച്ചു പറഞ്ഞതു കൊണ്ടാണ് സംഘടനയില്‍ നില്‍ക്കാന്‍ പറ്റുന്നത്. എനിക്ക് ഇപ്പോള്‍ 30 വയസായി. 1992ലാണ് ഞാന്‍ ജനിച്ചത്. പല പ്രായം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കുണ്ട്.

പഴയ പോലെ സംഘടനയില്‍ വെട്ടിക്കളിക്കാന്‍ ആരുമില്ലാത്തതിനാല്‍ തനിക്ക് ദുഖമുണ്ടെന്നും അഭിജിത്ത് പറയുന്നു. വെല്ലുവിളിക്കാനും വെട്ടിക്കളിക്കാനും ആരും ഇല്ലാത്തതിനാല്‍ മനസ് മടുത്തുവെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

അതേസമയം പ്രായം കുറച്ചു പറയാന് താന്‍ ആരേയും ഉപദേശിച്ചിട്ടില്ലെന്നാണ് ആനാവൂരിന്റെ വാദം. അഭിജിത്ത് ശബ്ദരേഖയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ആനാവൂര്‍ തള്ളി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.