ബസിലിക്കയില്‍ നടന്നത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനം; കര്‍ശന നടപടിയുണ്ടാകുമെന്ന് സഭാ നേതൃത്വം

ബസിലിക്കയില്‍ നടന്നത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനം; കര്‍ശന നടപടിയുണ്ടാകുമെന്ന്  സഭാ നേതൃത്വം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് മേരിസ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനിഷ്ട സംഭവത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അതിരൂപയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും അതീവ ദുഖവും വേദനയും രേഖപ്പെടുത്തി.

ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിര്‍ വരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് ബസിലിക്കയില്‍ ഡിസംബര്‍ 23, 24 തിയതികളില്‍ നടന്നത്. ഒരു സമര മാര്‍ഗമായി വിശുദ്ധ കുര്‍ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണ്.

പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ സഭാപരമായ കര്‍ശന നടപടി സ്വീകരിക്കും.

സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ തീരുമാന പ്രകാരം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിക്കെതിരായും  അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്‍മായരും ചേര്‍ന്നു നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളില്‍ സീറോ മലബാര്‍ സഭ ഒന്നാകെ അതീവ ദുഖത്തിലാണ്.

ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട സമര മാര്‍ഗങ്ങളില്‍ നിന്ന് അതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്‍മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.