കൊച്ചി: കൊച്ചിയില്‍ മുറുക്കാന്‍ കടയുടെ മറവില്‍ കഞ്ചാവ് മിഠായി വില്‍പ്പന. വില്‍പനയ്ക്കെത്തിച്ച മൂന്ന് കിലോയിലേറെ കഞ്ചാവ് മിഠായി പൊലീസ് പിടികൂടി. സംഭവത്തിൽ ബാനർജി റോഡിൽ മുറുക്കാൻ കട നടത്തിവരുന്ന അസം സ്വദേശി സദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരെ പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടിയത്. ഇവരില്‍ നിന്ന് 30 പാക്കറ്റുകളാണ് ലഭിച്ചത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നൽകുന്നതിനായിരുന്നു ഇത്. ഉത്തര്‍പ്രദേശില്‍ നിന്നെത്തിച്ച കഞ്ചാവ് പാക്കറ്റുകളില്‍ മിഠായി രൂപത്തില്‍ കവറിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.
40 മിഠായികള്‍ വീതമാണ് ഓരോ പാക്കറ്റുകളിൽ ഉള്ളത്. ഒരു മിഠായിക്ക് 10 രൂപയാണ് ഈടാക്കിയിരുന്നത്. സ്കൂട്ടറില്‍ ഇത് വിതരണത്തിന് കൊണ്ടുപോകുന്നതിനിടെ യോദ്ധാവ് ടീം അംഗങ്ങള്‍ ഇരുവരെയും വളഞ്ഞ് പിടികൂടുകയായിരുന്നു.
ആയുര്‍വേദ മരുന്നെന്ന പേരില്‍ ഉത്തര്‍പ്രദേശിലാണ് മിഠായിയുടെ നിര്‍മാണം. നൂറ് ഗ്രാമില്‍ 14ശതമാനമാണ് കഞ്ചാവിന്‍റെ അളവ്. ചേരുവകളുടെ പട്ടിക പായ്ക്കറ്റില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം കഞ്ചാവ് മിഠായിയുടെ വില്‍പന തകൃതിയായി നടക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിക്കുന്ന സൂചനകള്‍.