കേരളത്തില്‍ ബഫര്‍ സോണ്‍: കര്‍ണാടകത്തിന്റെ നടപടിക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം

 കേരളത്തില്‍ ബഫര്‍ സോണ്‍: കര്‍ണാടകത്തിന്റെ നടപടിക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം

കണ്ണൂര്‍: കേരളത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കര്‍ണാടക നടപടിയില്‍ സംസ്ഥാനത്തെ സ്‌പെഷല്‍ ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. കണ്ണൂര്‍ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ റൂറല്‍ പൊലീസ് മേധാവി ആര്‍ മഹേഷിനോട് വിശദാംശങ്ങള്‍ തേടി. വനാതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം കേരളത്തിലെ ജനവാസമേഖലയിലേക്ക് കടന്നതിലാണ് അന്വേഷണം.

കണ്ണൂരില്‍ ആറിടത്ത് കര്‍ണാടകയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ബഫര്‍ സോണ്‍ സംബന്ധിച്ച അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കര്‍ണാടക തങ്ങളുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയെന്നാണ് സംശയം. മാക്കൂട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫര്‍ സോണ്‍ പരിധിയില്‍ കേരളത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കര്‍ണാടകയില്‍ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കര്‍ണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സര്‍ക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂര്‍ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂര്‍ഗ് ഡിഎഫ്ഒമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു.

പുതുതായി അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്ന കര്‍ണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിരുന്നു. എഡിഎം സ്ഥലത്ത് പരിശോധനയും നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.