ഇടുക്കി: അടിമാലി മുനിയറയിൽ തിങ്കള്‍ക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥി മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. ബസിനടിയില്‍പ്പെട്ട മിന്‍ഹാജിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.
വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ 1.15-ഓടെയാണ് അപകടം. തിങ്കള്‍ക്കാട്ടെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. 41 യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം നീണ്ടു.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.