കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എംഎന്‍സിയു) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാളെ പ്രവർത്തനം ആരംഭിക്കും. അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് എംഎന്‍സിയു തുറക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എംഎന്‍സിയു. ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഈ ആശയത്തിന്റെ ചുവടു പിടിച്ചുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നവജാതശിശു വിഭാഗത്തില്‍ ഈ പദ്ധതി ആരംഭിക്കുന്നത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ എംഎന്‍സിയുയില്‍ എട്ട് കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ജനനം മുതല്‍ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭ്യമാകും. മാസം തികയാതെ, തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റര്‍ അടക്കമുള്ള തീവ്ര പരിചരണം ഇവിടെ സജ്‌ജമാണ്.
പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീര്‍ണമായ ശസ്‌ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും ലഭ്യമാണ്. ഇന്ത്യയില്‍ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ.