'പാര്‍ട്ടി മതത്തിന് എതിരല്ല, മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് സിപിഎം നിലപാട്'; എംവി ഗോവിന്ദന്‍

'പാര്‍ട്ടി മതത്തിന് എതിരല്ല, മത സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് സിപിഎം നിലപാട്'; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും മതത്തിന് എതിരാണ് പാര്‍ട്ടി എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടിയില്‍ പുത്തന്‍പള്ളി അറബി കോളജിലാണ് ഗോവിന്ദന്റെ പരാമര്‍ശം. മത-വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ലെന്നും ചര്‍ച്ച കഴിയുമ്പോള്‍ കരടൊക്കെ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളാണ് വലുത്. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തും. മന്ത്രിയെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇ.പി വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ച പുറത്തു പറയേണ്ടതില്ല. മാധ്യമങ്ങള്‍ തന്നെ വിഷയമുണ്ടാക്കി അവര്‍ തന്നെ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പദ്ധതിയും പരിപാടിയും സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. മതത്തിനോ വിശ്വാസത്തിനോ എതിരായി യുക്തിവാദ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതല്ല സര്‍ക്കാരിന്റെ സമീപനം. ജനങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ടാണ് പ്രവര്‍ത്തിക്കുകയെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുക കൂടിയാണ് സിപിഎം നേതാക്കളുടെ ഗൃഹസന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത് 2024ലാണ്. തെരഞ്ഞെടുപ്പിനെ നേരിടുന്നത് എല്‍ഡിഎഫ് എന്ന നിലയ്ക്കാണ്. ഗൃഹ സന്ദര്‍ശനം നടത്തുന്നത് സിപിഎം എന്ന നിലയ്ക്കാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.