സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശത്തില്‍ ഗവര്‍ണര്‍ക്ക്‌ അതൃപ്തി; സാഹചര്യം മാറിയോ എന്ന് പരിശോധിക്കും

സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശത്തില്‍ ഗവര്‍ണര്‍ക്ക്‌ അതൃപ്തി; സാഹചര്യം മാറിയോ എന്ന് പരിശോധിക്കും

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശത്തില്‍ അതൃപ്തിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ കാര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷമാണുള്ളത്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കേണ്ടി വന്നത്. സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ കഴമ്പുള്ളതിനാലാണ് സജി ചെറിയാന്‍ രാജിവച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കും. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നിയമപമരായി തീരുമാനമെടുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞദിവസം നിയമോപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കണമെന്നും സത്യപ്രതിജ്ഞക്ക് സാഹചര്യമുണ്ടാക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

നിലവില്‍ ഗവര്‍ണറെടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതേസമയം സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതിന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാന്‍ തിരുവല്ല കോടതിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും ധാര്‍മികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ദിവസം കരിദിനമായി ആചരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.