കോഴിക്കോട്: സാമൂതിരിയുടെ മണ്ണിൽ കലാമാമാങ്കത്തിന് ഇന്ന് അരങ്ങുണരും. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നത്തോടെയാണ് അഞ്ചുനാൾ നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവത്തിന് തുടക്കമിടുക. 24 വേദികളിലായാണ് മത്സരങ്ങൾ.
14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു.
കോവിഡ് മഹാമാരി കെട്ടിപ്പൂട്ടിയ രണ്ടു വർഷത്തിന്റെ ഇടവേളക്കു ശേഷം അരങ്ങുണരുന്ന കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും അധ്യാപകരും നാട്ടുകാരും സന്നദ്ധസംഘടനകളും വിദ്യാർഥികളുമെല്ലാം ചേർന്ന കൂട്ടായ്മയിൽ വൻ ആഘോഷമാക്കാനാണ് കോഴിക്കോട് ഒരുങ്ങിയിരിക്കുന്നത്. ഏഴു വർഷത്തിനു ശേഷമാണ് കോഴിക്കോട് കലോത്സവത്തിന് വേദിയാകുന്നത്.