സാങ്കേതിക തകരാര്‍ വിനയായി; ബയോമെട്രിക് പഞ്ചിങ് ആദ്യ ദിനം തന്നെ പാളി

സാങ്കേതിക തകരാര്‍ വിനയായി; ബയോമെട്രിക് പഞ്ചിങ് ആദ്യ ദിനം തന്നെ പാളി

തിരുവനന്തപുരം: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ബയോമെട്രിക് പഞ്ചിങ് സംവിധാനം ആദ്യ ദിനം തന്നെ പാളി. സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് ഇന്നു മുതല്‍ നടപ്പാക്കാനായിരുന്നു നീക്കം.

എന്നാല്‍ ശമ്പള സോഫ്റ്റ് വെയറുമായി ഹാജര്‍ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായില്ല. പൂര്‍ണമായി നടപ്പിലാക്കാന്‍ ഒരു മാസമമെടുക്കുമെന്നാണ് സൂചന.

2023 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതല്‍ പഞ്ചിങ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം.

എല്ലാ ഓഫീസുകളിലും മെഷീന്‍ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിങ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

വിരലിലെണ്ണാവുന്ന ഓഫീസുകളില്‍ മാത്രമാണ് ഇന്ന് പഞ്ചിങ് തുടങ്ങാനായത്. എറണാകുളം കലക്ടറേറ്റില്‍ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂര്‍ കലക്ടറേറ്റില്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിശദീകരണം.

മലപ്പുറം കളക്ടറേറ്റില്‍ പഞ്ചിങ് മെഷീന്‍ ഇനിയും എത്തിച്ചിട്ടില്ല. ഈ മാസം 10 ഓടെ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് ഇവിടെ നിന്നുള്ള വിശദീകരണം. റവന്യൂ വകുപ്പിലെ 200ഓളം ജീവനക്കാര്‍ക്ക് ആണ് അദ്യ ഘട്ടത്തില്‍ പഞ്ചിങ് നിലവില്‍ വരിക. വയനാട്ടിലും പഞ്ചിങ് നടപ്പായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.