ഗവര്‍ണര്‍ വഴങ്ങി; അനശ്ചിതത്വം നീങ്ങി: സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം നാലിന്

ഗവര്‍ണര്‍ വഴങ്ങി; അനശ്ചിതത്വം നീങ്ങി: സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം നാലിന്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയതോടെ സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച അനശ്ചിതത്വം മാറി. നാളെ വൈകുന്നേരം നാലിന് സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. അതോടെ സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമുള്ള തിയതിയിലും സമയത്തും ചടങ്ങ് നടത്താന്‍ രാജ്ഭവന്‍ അനുവാദം നല്‍കി. സജി ചെറിയാന്‍ തിരിച്ചെത്തുന്നതില്‍ വിശദാംശങ്ങള്‍ ചോദിച്ച ശേഷം മാത്രം സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് നേരത്തെ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

ഇതുപ്രകാരം സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ ഗവര്‍ണര്‍ പ്രത്യേക നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കട രമണിയോടാണ് നിയമോപദേശം തേടിയത്. നിയമപരവും ഭരണഘടനാപരവുമായ വശങ്ങളാണ് ഗവര്‍ണര്‍ എ.ജിയോട് ചോദിച്ചത്.

മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചെത്തുമ്പോള്‍ മുമ്പ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകള്‍ തന്നെ സജി ചെറിയാന് ലഭിക്കുമെന്നാണ് സൂചന.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ ആറിനാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ സജി ചെറിയാന്റെ പ്രസംഗമായിരുന്നു വിവാദമായി മാറിയതും മന്ത്രിസ്ഥാനം നഷ്ടമാക്കിയതും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.