ഭക്ഷ്യവിഷബാധയേറ്റ് യുവതിയുടെ മരണം: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

ഭക്ഷ്യവിഷബാധയേറ്റ് യുവതിയുടെ മരണം: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്‍ഷന്‍. മുന്‍പ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. ആര്‍ സാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

പരിശോധനകളുടെ അഭാവമാണ് ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമായിരുന്നു. കൊറോണ മഹാമാരിയ്ക്ക് മുന്‍പ് ഹോട്ടലുകളിലും മറ്റും പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ കൊറോണ വന്നതിന് ശേഷം പരിശോധനകള്‍ നിന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. പിന്നീട് ഭക്ഷ്യവിഷബാധയേല്‍ക്കുമ്പോള്‍ മാത്രമാണ് നടപടികള്‍ സ്വീകരിച്ചിരുന്നതെന്ന ആരോപണവും ശക്തമാണ്.

സ്ഥാപനങ്ങള്‍ എവിടെ നിന്നാണ് മാംസം വാങ്ങുന്നത്, വാങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സുണ്ടോ, വാങ്ങിയതിന്റെയും മറ്റും രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പരിശോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നില്ല. ഇത് ഹോട്ടലുടമകളും മറ്റും മുതലെടുക്കുന്ന പ്രവണതയാണ് കാണുന്നത്.

കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച യുവതി കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ വീണ്ടും ആരംഭിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കിളിരൂര്‍ സ്വദേശി രശ്മി രാജാണ് മരണപ്പെട്ടത്. ഇവര്‍ ആഹാരം കഴിച്ച കടയില്‍ നിന്ന് കഴിച്ചവരില്‍ 20-ഓളം പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഏത് തരത്തിലുള്ള അണുബാധയാണ് മരണത്തിന് കാരണമായതന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം ലഭിക്കണം.

കഴിഞ്ഞ ഒരു മാസം മുന്‍പും ഇതേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചതോടെ വീണ്ടും പവര്‍ത്തക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.