സ്വയം മയപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും; നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനമുണ്ടാകും

സ്വയം മയപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും; നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനമുണ്ടാകും

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് ഗവർണർ വഴങ്ങിയതിനു പിന്നാലെ സ്വയം മയപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല തലങ്ങളിൽ നടന്ന കൂടിയാലോചനകളെ തുടർന്ന് നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനാണ് സർക്കാർ ആലോചന. 

ഏറ്റുമുട്ടൽ മയപ്പെടുത്തിയ സർക്കാർ ഡിസംബർ 13ന് അവസാനിച്ച നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിച്ചു. മന്ത്രിസഭാ തീരുമാനത്തിന്റെ ഫയലിൽ ഇന്നലെ രാത്രിയോടെ ഗവർ‌ണർ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതോടെ ഈ മാസാവസാനം ആരംഭിക്കുന്ന പുതുവർഷ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകുമെന്ന് ഉറപ്പായി.

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ച് രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും സഭ പിരിഞ്ഞതായി അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കാതിരുന്നത് ഇടഞ്ഞുനിൽക്കുന്ന ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കാതിരിക്കാനാണെന്ന അഭ്യൂഹം സൃഷ്ടിച്ചിരുന്നു. 

ഗവർണർ-സർക്കാർ പോര് അനിശ്ചിതമായി നീളുന്നത് ഭരണ സ്തംഭനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഇന്നു ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പുതിയ സമ്മേളന തീയതി തീരുമാനിച്ച് ഗവർണറോട് ശുപാർശ ചെയ്യും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.