കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിനമായ ഇന്ന് 11 ഇനങ്ങളിലാണ് മത്സരങ്ങളുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ കലാകിരീടം ആര്‍ക്കെന്നറിയാൻ അവസനാ മത്സരം വെര കാത്തിരിക്കേണ്ടി വന്നേക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം.
ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്ന ഇന്നലെ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നിലെത്തി. 808 പോയിന്റുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. രണ്ടാമതുള്ള കണ്ണൂരിന് 802 പോയിന്റാണ്. ഇതോടെ അവസാന ഘട്ടമെത്തിയപ്പോൾ മത്സരങ്ങള്‍ക്ക് വീറും വാശിയുമേറി. ആദ്യ ദിനങ്ങളിൽ മുന്നിട്ട് നിന്ന കണ്ണൂരിന് നാലാം ദിനം കാലിടറുകയായിരുന്നു.
നാടകം, തിരുവാതിര, സംഘനതൃത്തം ഉള്‍പ്പെടെയുളള മത്സരഫലങ്ങളാണ് തൊട്ടുപിന്നിലുണ്ടായിരുന്ന കോഴിക്കോടിന്റെ കുതിപ്പിന് ആക്കം കൂട്ടിയത്. കലോത്സവത്തിന്റെ ആദ്യദിനം മുതല്‍ ചാമ്പ്യൻ സ്കൂള്‍ പട്ടത്തിനായി കുതിപ്പ് തുടര്‍ന്ന തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്കൂളിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ ചാമ്പ്യൻമാരായ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ററി സ്കൂള്‍ മുന്നിലെത്തി.
കോടതി അപ്പീലുമായെത്തിയവരുടെ മത്സരഫലം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഹൈക്കോടതിയിൽ നേരിട്ട് ഫലം സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം. ഫലം കോടതി അംഗീകരിച്ചാൽ പോയിന്റ് പട്ടികയിൽ മാറ്റം ഉണ്ടാകും. സ്ഥാനങ്ങൾ മാറി മറിയും. സ്വർണക്കപ്പ് തിരിച്ചു വിളിക്കേണ്ട സാഹചര്യവും ചിലപ്പോൾ ഉണ്ടായേക്കും. കോടതി ഉത്തരവ് എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നു എഡ്യൂക്കേഷൻ ഡയറക്ടർ ജീവൻ ബാബു പറഞ്ഞു.