തിരുവനന്തപുരം: കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ പാർവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് വന്നേക്കും. ആന്തരീകാവയങ്ങളിൽ ഉണ്ടായ അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകും.
ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിലൂടെ വിഷാംശം ള്ളളിൽ ചെല്ലുകയും അത് അന്തരികാവയങ്ങളെ നശിപ്പിച്ചുവെന്നുമാണ് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയുടെ റിപ്പോർട്ടില്‍ പറയുന്നത്. അഞ്ജുശ്രീ കുഴിമന്തി വാങ്ങിയ അൽ -റോമാൻസിയ ഹോട്ടൽ ഉടമയെയും രണ്ട് പാചകക്കാരെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. കേസ് മുന്നോട്ട് പോകുന്നതും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാവും.
അവയവങ്ങൾ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി.
അൽ റൊമാൻസിയ ഹോട്ടലിൽ ഒരു മാസം മുൻപ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ ഇന്നും പരിശോധന നടത്തും. ഒരു ജില്ലയിൽ ഒരു സ്‍ക്വാഡ് വീതം പരിശോധന നടത്തും.
സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് അഞ്ജുശ്രീയുടെ മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.