പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കും

പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കും

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് 3000 പക്ഷികളെ കൊന്നൊടുക്കും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളില്‍ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും, രണ്ട് മാസത്തില്‍ കൂടുതലുള്ളതിന് 200 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക. മുട്ടയൊന്നിന് എട്ട് രൂപയും നല്‍കും. തീറ്റ കിലോയ്ക്ക് 22 രൂപയും നല്‍കും.

പക്ഷിപ്പനി സംശയിക്കുന്ന ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംക്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

പിന്നാലെയാണ് അധികൃതര്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.