ചാവറയച്ചന്‍ വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തി; ശശി തരൂര്‍

ചാവറയച്ചന്‍ വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തി; ശശി തരൂര്‍

മാന്നാനം: വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിയായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് ശശി തരൂര്‍ എംപി. മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ആദ്യ നവോത്ഥാന നായകനായ വിശുദ്ധ ചാവറയച്ചനെ വേണ്ട രീതി യില്‍ ഭാരതം അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചെയ്തതുപോലെ രാജ്യവ്യാപകമായി ടെക്സ്റ്റ് ബുക്കുകളിലൂടെയും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായി തന്നെക്കൊണ്ട് പറ്റുന്ന ശ്രമങ്ങള്‍ നടത്തും.

ദളിത് വിദ്യാര്‍ത്ഥികളെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുത്തി പഠിപ്പിച്ചും ഇന്ത്യയില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണ പരിപാടി ആവിഷ്‌കരിച്ചും വിപ്ലവകരമായ സാമൂഹിക മാറ്റത്തിനാണ് അദ്ദേഹം വഴിതുറന്നത്. അതിനു പിന്നാലെയാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവുമൊക്കെ വരുന്നതെന്നും തരൂര്‍ പറഞ്ഞു.

സിഎംഐ സഭ വികാരി ജനറല്‍ ഫാ. ജോസി താമരശേരിയുടെ നേതൃത്വത്തില്‍ ശശി തരൂരിനെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചു.

മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍, ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകളം, ഫാ.ആന്റണി കാഞ്ഞിരത്തിങ്കല്‍, കെ.എസ്. ശബരിനാഥ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന്‍ ജോയി, ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.