വയനാട്ടില്‍ കടുവയുടെ ആക്രമണത്തിനിരയായ കര്‍ഷകന്‍ മരിച്ചു

വയനാട്ടില്‍ കടുവയുടെ ആക്രമണത്തിനിരയായ കര്‍ഷകന്‍ മരിച്ചു

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം രൂപ ആശ്രിതര്‍ക്ക് ഉടന്‍ നല്‍കും. ഇത് സംബന്ധിച്ച് വനം മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെ 11നായിരുന്നു കൃഷിയിടത്തില്‍ തോമസിനെ കടുവ ആക്രമിക്കുന്നത്. ഉടനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു.

കടുവയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം, പ്രദേശത്ത് നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിലാണ്. വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു സ്ഥലത്ത് എത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.