വയനാട്ടില്‍ കടുവാ ആക്രമണം: പന്തം കൊളുത്തി പ്രകടനം നടത്തി കെസിവൈഎം; രണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്ടില്‍ കടുവാ ആക്രമണം: പന്തം കൊളുത്തി പ്രകടനം നടത്തി കെസിവൈഎം; രണ്ട് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയായ പുതുശേരിയില്‍ കടവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി രൂപത കെ.സി.വൈ.എം സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണങ്ങളില്‍ വനം വകുപ്പ് പുലര്‍ത്തുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് മാനന്തവാടി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ജനം നേരിയുടെ പ്രശ്‌നത്തില്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണം എന്ന് രൂപതാ സമിതി ആവശ്യപ്പെട്ടു.

മുന്‍ രൂപത പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യ പ്രഭാഷണം നടത്തി. കല്ലോടി മേഖല പ്രസിഡന്റ് ലിബിന്‍ മേപ്പുറത്ത്, ജനറല്‍ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയില്‍, കോര്‍ഡിനേറ്റര്‍ അഖില്‍ ജോസ് വാഴച്ചാലില്‍, ട്രഷറര്‍ ബിബിന്‍ പിലാപള്ളി, ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, രൂപതാ സിന്‍ഡിക്കേറ്റ് അംഗം അഷ്ജാന്‍, മാനന്തവാടി മേഖലാ പ്രസിഡന്റ് ലിബിന്‍, ദ്വാരക മേഖല പ്രസിഡന്റ് അജയ്, പയ്യമ്പള്ളി മേഖല വൈസ് പ്രസിഡന്റ് നിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ നിന്നുള്ള യുവജനങ്ങളും വൈദികരുമടക്കം അന്‍പതിലേറെ പേര്‍ പങ്കെടുത്തു.

പുതുശേരിയില്‍ കടവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. രാത്രി സമയങ്ങളില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. മാനന്തവാടി താലൂക്കില്‍ യുഡിഎഫ് നാളെ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.