വെള്ളക്കരം ചില്ലറയല്ല; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വരാനിരിക്കുന്നത് വന്‍ വര്‍ധന: സമസ്ത മേഖലകളെയും ബാധിക്കും

വെള്ളക്കരം ചില്ലറയല്ല; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വരാനിരിക്കുന്നത് വന്‍ വര്‍ധന: സമസ്ത മേഖലകളെയും ബാധിക്കും

തിരുവനന്തപുരം: വെള്ളക്കരം അധിക ഭാരമല്ലെന്ന് വകുപ്പ് മന്ത്രി പറയുമ്പോഴും പൈസക്കണക്ക് രൂപയില്‍ നോക്കുമ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വരുന്നത് വന്‍ വര്‍ധന.

സാധാരണ രീതിയില്‍ വെള്ളം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് ഇരട്ടിയോളം രൂപ ഇനി അധികം നല്‍കേണ്ടി വരും. സമസ്ത മേഖലകളെയും വെള്ളക്കരം വര്‍ധന ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തില്‍ ഇത് വന്‍ വര്‍ധനയാണുണ്ടാകുന്നത്. അടുത്ത ഏപ്രിലോടെയാകും നിരക്ക് പ്രാബല്യത്തിലാവുക.
അധികഭാരമില്ലെന്നും പോസിറ്റീവായി കാണണമെന്നുമാണ് വെള്ളക്കര വര്‍ധനവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പക്ഷം.

ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോള്‍ 1000 ലിറ്ററിന് കൂടുക പത്ത് രൂപ. 5000 ലിറ്റര്‍ വരെ ഗാര്‍ഹിക ഉപഭോഗത്തിന് മിനിമം ചാര്‍ജായി നിലവില്‍ ഈടാക്കുന്നത് 22.05 രൂപയാണ്. ഇത് അന്‍പത് രൂപ വര്‍ധിച്ച് 72.05 രൂപയാകും. 10000 ലിറ്റര്‍ ഉപഭോഗത്തിന് ഇപ്പോള്‍ നല്‍കേണ്ടത് 44.10 രൂപയാണ്. ഇത് നൂറ് രൂപ കൂടി 144.10 രൂപയാകും.

15000 ലിറ്ററിനാകട്ടെ 71.65 പൈസയായിരുന്നു പഴയനിരക്ക്, ഇത് ഇരട്ടിയിലേറെ വര്‍ധിക്കും. ഇനി 15000ലിറ്ററിന് നല്‍കേണ്ടി വരിക 221.65 രൂപയാണ്. 20000 ലിറ്ററിന് 332.40യാണ് ഇനി വാട്ടര്‍ബില്ലില്‍ ഈടാക്കുക, 132.40രൂപയാണ് നിലവിലെ നിരക്ക്. ഇതുള്‍പ്പടെ ഗാര്‍ഹികേതര, വ്യവസായ ഉപഭോഗത്തിനും നിരക്ക് വര്‍ധനയുണ്ടാകും.

വെള്ളക്കരം വര്‍ധനവ്

അളവ് ഇപ്പോള്‍ ഏപ്രില്‍ മുതല്‍

-5000 ലിറ്റര്‍ 22.05 രൂപ- 72.05 രൂപ
-10000 ലിറ്റര്‍ 44.10 രൂപ 144.10 രൂപ
-15000 ലിറ്റര്‍ 71.65 രൂപ- 221.65 രൂപ
-20000 ലിറ്റര്‍ -132.40രൂപ 332.40രൂപ

പൈസക്കണക്ക് രൂപയിലേക്കെടുക്കുമ്പോള്‍ മനസിലാകുന്നുണ്ട് കണക്കിലെ കള്ളക്കളി. സാധാരണ ഒരുകുടുംബം വെള്ളത്തിനായി നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ തുകയാണ് സര്‍ക്കാരിന് ഇനി നല്‍കേണ്ടിവരിക.ചുരുക്കത്തില്‍- നേരിയ വര്‍ധനവല്ല, പൊതുജനത്തിന് മേല്‍ വലിയ ഭാരമെടുത്ത് വെക്കുന്നതാണ് സര്‍ക്കാര്‍ നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.