മലപ്പുറം: മലപ്പുറത്ത് ഒന്നര കോടിയുടെ ലഹരി പാക്കറ്റുകളുമായി മൂന്ന് പേർ പിടിയിൽ. രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച ഒന്നര ലക്ഷം പാക്കറ്റ് പാൻമസാലകളാണ് എക്‌സൈസ് പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാൻമസാല വേട്ടയാണിത്. സംഭവത്തിൽ രമേഷ്, അലി, ഷമീർ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
എടപ്പാളിലെ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവിലായിരുന്നു പാൻമസാല കൊണ്ടുവന്നത്. ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. എടപ്പാൾ വട്ടംകുളത്തെ ഗോഡൗണിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയത്.
ലഹരിവസ്തുക്കൾ കണ്ടെടുത്ത രണ്ട് ലോറികൾ പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് ഉത്തരമേഖല കമ്മീഷണറുടെ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് പിടികൂടിയത് കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണെന്ന് എക്‌സൈസ് അവകാശപ്പെട്ടു.