കോംഗോയില്‍ ക്രൈസ്തവ കൂട്ടക്കുരുതി; പള്ളിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കോംഗോയില്‍ ക്രൈസ്തവ കൂട്ടക്കുരുതി; പള്ളിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കിന്‍ഹാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ അറുതിയില്ലാതെ ക്രൈസ്തവ കൂട്ടക്കുരുതി. ഞായറാഴ്ച (ജനുവരി 15) ക്രിസ്ത്യന്‍ പള്ളിയില്‍ ശുശ്രൂഷയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനിക്കപ്പെടുന്നത്.

ഉഗാണ്ടയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കസിന്‍ഡി ഗ്രാമത്തിലെ പെന്തക്കോസ്ത് പള്ളിയിലാണ് തീവ്രവാദി ആക്രമണം നടന്നതെന്ന് ആര്‍മി വക്താവ് ആന്റണി മൗളുഷെ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതശരീരങ്ങള്‍ ദേവാലയത്തില്‍ കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയില്‍ പരിക്കേറ്റവരെ മെഡിക്കല്‍ സഹായം ലഭ്യമാക്കാന്‍ ട്രക്കിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആക്രമണത്തിനു പിന്നില്‍ ഉഗാണ്ടന്‍ വിമത സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) ആയിരിക്കുമെന്ന് സൈനിക വക്താവ് പറഞ്ഞു. കാലങ്ങളായി പ്രദേശത്തെ ഭീകരവാദത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘടനയാണ് എ.ഡി.എഫ്.

ഒരു ജ്ഞാനസ്നാനം നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികള്‍ ആണെങ്കിലും, തുടര്‍ച്ചയായി ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് ഭീഷണി നേരിടുന്ന സമൂഹമാണ് കോംഗോയിലുള്ളത്. അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക് ഫോഴ്സാണ് ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ക്രൂരമായ ആക്രമണം അയച്ചു വിടുന്നതെന്ന് ഓപ്പണ്‍ഡോര്‍സ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന പറയുന്നു. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ ഉണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധവുമായി പതിനായിരക്കണക്കിന് ക്രൈസ്തവര്‍ കഴിഞ്ഞമാസം തെരുവില്‍ ജാഥ നടത്തിയിരിന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് ഗ്രാമീണരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.