പൊലീസിന്റെ മുഖം രക്ഷിക്കാന്‍ വ്യാപക അഴിച്ചു പണി; 160 ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

പൊലീസിന്റെ മുഖം രക്ഷിക്കാന്‍ വ്യാപക അഴിച്ചു പണി; 160 ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

തിരുവനന്തപുരം: ഗുണ്ട ബന്ധം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതിന് പിന്നാലെ സംസ്ഥാനത്ത് വൻ അഴിച്ചുപണി. സംസ്ഥാന വ്യാപകമായി 160 ലേറെ എസ്എച്ച്ഒ മാരെ സ്ഥലം മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ വ്യാപകമാകാൻ കാരണം പൊലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധമാണെന്നാണ് ആക്ഷേപം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു ഗുണ്ടകൾക്ക് ലഭിക്കുന്ന അവസ്ഥയാണിപ്പോൾ.

കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്‌ഐക്കും ഡിവൈഎസ്പിക്കും ഗുണ്ടാ ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസിന് ലഭിച്ചിരുന്നതാണ്. എന്നാൽ ഇവരെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.

ഗുണ്ടാതലവന്മാരുമായി ബന്ധം പുലർത്തുക സാമ്പത്തിക തർക്കങ്ങൾക്ക് ഇടനില നിൽക്കുക ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ആക്ഷേപങ്ങളാണ് സേനയിലെ ഒരു വിഭാഗത്തിന് നേരെ ഉയർന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.