ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി. ഹരിപ്പാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
പ്രസവത്തിനായി നാല് ദിവസം മുമ്പാണ് കാർത്തികപ്പള്ളി സ്വദേശിനിയായ യുവതി ആശുപത്രിയില്‍ എത്തിയത്. ഇന്നാണ് ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാല്‍ വേദന കൂടിയതോടെ ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ മാസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരണപ്പെട്ടിരുന്നു. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണയും (21) കുട്ടിയുമാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമെന്നുകാട്ടി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു.
21ന് ആലപ്പുഴ മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നുണ്ട്. ഇതിന്റെ തൊട്ടുമുമ്പാണ് ഇരട്ടക്കുട്ടികൾ മരണപ്പെട്ടത്. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനയിൽപ്പെടുത്തി അത്യാധുനികസൗകര്യങ്ങളോടുകൂടി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനമാണ് ശനിയാഴ്ച നടക്കുക.