യുദ്ധക്കളമായി സെക്രട്ടറിയേറ്റ് പരിസരം; യൂത്ത് ലീഗ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്

യുദ്ധക്കളമായി സെക്രട്ടറിയേറ്റ് പരിസരം; യൂത്ത് ലീഗ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സമരക്കാര്‍ പൊലീസിന് നേരെ കസേരയും കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെതെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പലതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒന്നരമണിക്കൂര്‍ നേരം സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി മാറി.

മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് സമരക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയത്. തൊഴില്ലായ്മ, വിലക്കയറ്റം സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. സംസ്ഥാന സര്‍ക്കാരിനെതിരായ പൊതുജനരോക്ഷം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

സമീപത്തെ കടകള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാത്തതിനെ തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ടിയര്‍ഗ്യാസ് പ്രയോഗിച്ചതോടെ സമീപത്തെ സമരപ്പന്തലില്‍ ഇരുന്നവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ പൊലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.