'പടയപ്പ'യെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍; ഡ്രൈവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം

'പടയപ്പ'യെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍; ഡ്രൈവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയം

മൂന്നാര്‍: കാട്ടു കൊമ്പന്‍ പടയപ്പയെ വിരട്ടിയ സംഭവത്തില്‍ കേസെടുത്ത് വനം വകുപ്പ്. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്. മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജാ ആണ് കേസെടുത്തത്.

ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ ജീപ്പ് കസ്റ്റഡിയിലെടുത്തു. ദാസ് തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന പടയപ്പയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ മുഴക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്തത് പടയപ്പയെ നേരിയ തോതില്‍ പ്രകോപ്പിച്ചു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കാട്ടുകൊമ്പന്‍ പടയപ്പയെ കാണിക്കാം എന്ന് വാഗ്ദാനം നല്‍കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിസോര്‍ട്ട് ഉടമകളും ജീപ്പ് ഡ്രൈവര്‍മാരും ടൂറിസ്റ്റുകളെ കൂട്ടിക്കൊണ്ടു പോകുകയും ഈ സമയത്ത് ആനയെ പ്രകോപിപ്പിക്കുകയുമാണ് എന്നാണ് വനം വകുപ്പ് പറയുന്നത്. പടയപ്പയെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളെ വിരട്ടുന്നതും ആക്രമിക്കാനൊരുങ്ങുന്നതും ഒരു ലക്ഷം രൂപ പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.