'സിസിടിവി അയല്‍ വീട്ടിലേക്കുള്ള എത്തിനോട്ടമാകരുത്'; മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ഹൈക്കോടതി

'സിസിടിവി അയല്‍ വീട്ടിലേക്കുള്ള എത്തിനോട്ടമാകരുത്'; മാര്‍ഗനിര്‍ദേശം ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസിയുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി വെക്കുന്ന കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശം ഇറക്കണമെന്നും ജസ്റ്റിസ് വി.ജി അരുണ്‍ അറിയിച്ചു.

എറണാകുളം ചേരനല്ലൂര്‍ സ്വദേശിനി ആഗ്‌നസ് മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയല്‍വാസി ക്യാമറ സ്ഥാപിച്ചതെന്നാണ് ആഗ്നസിന്റെ ഹര്‍ജി.

ഹര്‍ജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഹര്‍ജിയുടെ പകര്‍പ്പ് ഡിജിപിയ്ക്ക് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.

വീടിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള സിസിടിവി സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരി കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്ക് വേണ്ടി അയല്‍വാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ ഡിജിപി മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.