പി.ടി സെവനെ പൂട്ടാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിന് തുടക്കക്കമായി

 പി.ടി സെവനെ പൂട്ടാനുള്ള രണ്ടാം ദിവസത്തെ ദൗത്യത്തിന് തുടക്കക്കമായി

പാലക്കാട്: വന്‍ സന്നാഹം ഒരുക്കിയിട്ടും ധോണിയിലെ ജനവാസ മേഖലയില്‍ ഭീതിപരത്തുന്ന പി.ടി സെവന്‍ എന്ന കാട്ടാനയ്ക്ക് രണ്ടാം ദിനം മയക്കുവെടിയേറ്റു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണി അരിമണി ഭാഗത്ത് വച്ച് പി.ടി സെവനെ മയക്കുവെടി വച്ചത്.

ഉള്‍ക്കാട്ടിലേക്ക് മാറിയ ആനയെ പിടികൂടാന്‍ ഇന്ന് അതിരാവിലെ ദൗത്യ സംഘം പുറപ്പെട്ടിരുന്നു. ധോണിയിലെ കോര്‍മ മേഖലയില്‍ ആനയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. മയക്കുവെടിയേറ്റ ആനയെ സുരക്ഷിതമായി കാട്ടില്‍ നിന്നും പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാതയൊരുക്കുന്നതിനായുള്ള ശ്രമം തുടങ്ങി.

മയക്കുവെടിയേറ്റ ശേഷം 45 മിനിട്ടിനു ശേഷം മാത്രമേ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയുള്ളു. ഇന്നലെ സര്‍വ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. 72 അംഗ വനപാലകരാണ് പി.ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഒപ്പമുണ്ട്.

സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി സെവനെ കണ്ടെത്തിയാല്‍ മയക്കുവെടിയുതിര്‍ത്ത് പിടികൂടാനായിരുന്നു ശ്രമം. എന്നാല്‍ ഉള്‍ക്കാട്ടില്‍ നിന്നും ലോറിയില്‍ കയറ്റാന്‍ ബുദ്ധിമുട്ടേറെയാണ്. ചെങ്കുത്തായ മലഞ്ചെരിവിലൂടെയാണ് ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയത്. 2022 നവംബര്‍ മുതല്‍ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ വിലസുകയാണ് പി.ടി സെവനെന്ന കൊമ്പന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.