പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ രണ്ടര ലക്ഷം രൂപ പിഴയും അടക്കണം. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷമായി തടവ് കുറയും.
2020 ലായിരുന്നു ബിനു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനു പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തത്.