കൊച്ചി നഗരത്തിൽ ട്രാവൽ ഏജൻസി ജീവനക്കാരിയായ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

കൊച്ചി നഗരത്തിൽ ട്രാവൽ ഏജൻസി ജീവനക്കാരിയായ യുവതിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു. രവിപുരത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തൊടുപുഴ സ്വദേശിനി സൂര്യ എന്ന യുവതിക്കാണ് കുത്തേറ്റത്.

സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പൊലീസിന്റെ പിടിയിലായി. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ലോക് ഡൗണിന് മുമ്പ് ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവല്‍സില്‍ നല്‍കിയിരുന്നു. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ട്രാവല്‍സില്‍ എത്തിയ ജോളി ജെയിംസ് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് ജീവനക്കാരി സൂര്യയുമായി തര്‍ക്കമുണ്ടായി. ഇതിനിടെ ജോളി ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.