'ഒരു ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല ഇന്ത്യന്‍ ഭരണഘടന'; അനില്‍ ആന്റണിയുടെ പ്രസ്താവന അപക്വമെന്ന് ശശി തരൂര്‍

'ഒരു ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല ഇന്ത്യന്‍ ഭരണഘടന'; അനില്‍ ആന്റണിയുടെ പ്രസ്താവന അപക്വമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഒരു ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല ഇന്ത്യന്‍ ഭരണഘടനയെന്ന് ശശി തരൂര്‍ എംപി. അനാവശ്യ വിവാദങ്ങളാണ് നിലനില്‍ക്കുന്നത്. ബിബിസിയെ വിമര്‍ശിച്ചുള്ള അനില്‍ ആന്റണിയുടെ പ്രസ്താവന അപക്വമാണ്. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ടെന്നും ഒരു ഡോക്യുമെന്ററി വന്നാല്‍ നമ്മുടെ പരമാധികാരവും അഖണ്ഡതയും തകരുമോയെന്നും ശശി തരൂര്‍ ചോദിച്ചു.

ഒന്നിനെ നിരോധിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഇരട്ടി തിരിച്ചടിയുണ്ടാകും. ഡോക്യുമെന്ററിയെ ഇത്രയധികം വിവാദമാക്കിയത് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതാണ്. സെന്‍സര്‍ഷിപ്പ് ഇഷ്ടപ്പെടാത്ത കാലമാണിത്. സര്‍ക്കാര്‍ കൂടുതല്‍ ഓവര്‍ റിയാക്ഷന്‍ എടുത്തതാണ് വിവാദമായത്. ഗുജറാത്ത് കലാപം സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപത് വര്‍ഷം മുന്‍പുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ബിബിസി ഡോക്യുമെന്ററി ആക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം എടുത്തിട്ടുളളതാണ്. അതിനാല്‍ തന്നെ ഇതൊരു അടഞ്ഞ അധ്യായമാണ്. കോടതിയുടെ തീരുമാനത്തോട് വ്യത്യസ്ത അഭിപ്രായമുളളവര്‍ കാണും. ഡോക്യുമെന്ററിയുടെ ഉള്ളടക്കം വലിയ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.