തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് രാജിവച്ച യൂത്ത് കോൺഗ്രസ് നേതാവ് അനിൽ ആന്റണിക്ക് പകരമായി ഡോ. പി. സരിനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ. കമ്മിറ്റി പുനസംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചു.
വീണാ നായർ, രാഹുൽ മാങ്കൂട്ടത്തിൽ, ബി.ആർ.എം. ഷെഫീർ, നിഷ സോമൻ, ടി.ആർ. രാജേഷ്, താരാ ടോജോ അലക്സ് എന്നിവരെ കമ്മറ്റിയിലേക്ക് പരിഗണിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തിൽ ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ബിബിസി ഡോക്യുമെന്ററി കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയതിനോട് അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ ശക്തമായ വിമർശനങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് അനിൽ ആന്റണി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജി വച്ചത്.
ബിബിസിയുടെ നടപടി ഇന്ത്യൻ പരമാധികാരത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും മുൻവിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമായിരുന്നു അനിലിന്റെ ട്വീറ്റ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ.കെ. ആന്റണിയുടെ മകനാണ് അനിൽ.