ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഞ്ച് കുട്ടിയാനകൾ ഉൾപ്പടെ ഒൻപത് ആനകളെയാണ് ചിന്നക്കനാൽ ബിഎൽ റാം സിറ്റിയോട് ചേർന്നുള്ള എസ്റ്റേറ്റിൽ ഇന്നലെ കണ്ടെത്തിയത്.
ജനവാസ മേഖലയോട് ചേർന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം ആർആർടിയുടെ നേതൃത്വത്തിൽ ഇന്നും തുടരും. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിയിലും ആനകളെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായിരുന്നു.
കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ റേഷൻ കട ഉൾപ്പെടെ തകർത്ത അരിക്കൊമ്പൻ എന്ന് വിളിപ്പേരുള്ള ആനയാണ് ഇന്നലെയും ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.