'വാഴക്കുല' വിവാദം; ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത

 'വാഴക്കുല' വിവാദം; ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത

കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ. വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നായിരുന്നു പ്രബന്ധത്തില്‍ പറയുന്നത്.

ഗൈഡിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവ് ക്ഷമിക്കാന്‍ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു. വിദ്യാര്‍ത്ഥിയോട് ക്ഷമിക്കാനാകും പക്ഷെ ഗൈഡിനോട് ക്ഷമിക്കാനാകില്ല. തെറ്റുകളെല്ലാം തിരുത്തി പ്രബന്ധം വീണ്ടും അവതരിപ്പിക്കണം. ഒന്നുകൂടെ ശ്രദ്ധിച്ച് അല്‍പം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി പ്രബന്ധം എഴുതണം. നിലവില്‍ നോക്കിയ ആളുകള്‍ തന്നെ രണ്ടാമതും നോക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കണം. രണ്ടാമത് വീണ്ടും പ്രബന്ധം അവതരിപ്പിച്ചാല്‍ ഡോക്ടറേറ്റ് നല്‍കാം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു.

വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയും രംഗത്തു വന്നിരുന്നു. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ (വൈലോപ്പള്ളി) ആണ് എഴുതിയിരിക്കുന്നതെന്നും കവിയെയും കവിതയെയും ഇടതുപക്ഷ പ്രവര്‍ത്തക വിസ്മരിച്ചെന്നും കമ്മിറ്റി ആരോപിച്ചു.

നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴില്‍, കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ. പി.പി അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ജെറോം ഗവേഷണം പൂര്‍ത്തിയാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.