തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചു. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂടിയത്. ഇന്ന് മുതൽ മേയ് 31 വരെ നാല് മാസത്തേക്കാണ് നിരക്ക് വർധനവ്.
ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒമ്പത് പൈസ അധികം ഈടാക്കാൻ റെഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിരക്ക് കൂട്ടിയത്.
സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വില വര്‍ധനയിലൂടെ ഉണ്ടാകുന്ന അധികച്ചിലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചിലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
ഇതിന് മുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളിക്കളഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്.