തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലകള്‍ക്കായി പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിച്ചു. ഇതിന്റെ സ്വാധീന ഫലമായാണ് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കന്യാകുമാരി, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ മത്സ്യബന്ധനത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.