ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചു; പ്രതിഷേധം

ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചു; പ്രതിഷേധം

കൊച്ചി: 2014 ന് ശേഷം വിരമിച്ചവർക്ക് കിട്ടിക്കൊണ്ടിരുന്ന ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചു. ഇന്നലെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തിയപ്പോഴാണ് ഉയർന്ന പെൻഷൻ ആനുകൂല്യം നഷ്ടമായതായി പലരും അറിയുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ചുവന്ന പെൻഷനാണ് മുന്നറിയിപ്പില്ലാതെ പിൻവലിച്ചത്. 

അതേസമയം 2022 നവംബർ നാലിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷന് വേണ്ടിയുള്ള യോഗ്യത പുനപരിശോധിക്കുന്ന പ്രക്രിയ തുടങ്ങിയതായി ഇ.പി.എഫ്.ഒ കൊച്ചി ഓഫീസ് അറിയിച്ചു.

2014ന് ശേഷം വിരമിച്ചവർക്ക് ഹയർ ഓപ്ഷന് അപേക്ഷിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി മാർച്ച് മൂന്ന് വരെയാണ്. ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചതായി പെൻഷൻകാർക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. 

സുപ്രീം കോടതി വിധിയിലെ അവ്യക്തത മുതലെടുത്ത് കേന്ദ്രസർക്കാരും ഇ.പി.എഫ്.ഒ അധികൃതരും പെൻഷൻകാരെ നിരന്തരം ദ്രോഹിക്കുകയാണെന്ന് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി. മോഹനൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പി.എഫ് കേന്ദ്രങ്ങളിലേക്കും ഫെബ്രുവരി ആറിന് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.