ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ. കേരളത്തിന് കാര്യമായ പദ്ധതികള്‍ പ്രഖ്യാപിക്കാത്തതില്‍ ഇടത് എംപിമാര്‍ പ്രതിഷേധം രേഖപെടുത്തി.
രാസവള സബ്‌സിഡി കുറച്ചുവെന്നാണ് ഇടത് എംപി ബിനോയ് വിശ്വം വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണിത്. ഭക്ഷ്യ സബ്‌സിഡിയിലും കുറവ് വരുത്തി. ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞ നിലയ്ക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കി.
കാര്‍ഷിക മേലയ്ക്ക് കാര്യമായ സഹായം ഇല്ല. കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയിലും തൂക വകയിരുത്തിയത് കുറച്ചുവെന്നും അവര്‍ വിമര്‍ശിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ ദയാവധത്തിന് വിധേയമാക്കുകയാണെന്നായിരുന്നു ഇടത് എംപിമാരുടെ മറ്റൊരു വിമര്‍ശനം. തൊഴിലാളി ക്ഷേമം ഒഴിവാക്കിയാണ് പ്രഖ്യാപനം. കേരളത്തിന് കടുത്ത നിരാശയാണ് ഉണ്ടായിരിക്കുന്നത്.
ബിജെപി സര്‍ക്കാരിന്റെ വര്‍ഗ നയങ്ങള്‍ പ്രതിഫലിക്കുന്ന കണ്‍കെട്ട് വിദ്യയുടെ ബജറ്റാണെന്ന് എ.എ റഹീം വിമര്‍ശിച്ചു. തൊഴില്‍ ഇല്ലായ്മയെ കുറിച്ച് ഒരു അക്ഷരം പറയുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നതിനെ കുറിച്ച് പറയുന്നില്ല.
പുതു തലമുറയുടെ ജീവിത ചെലവ് കൂട്ടുന്ന ബജറ്റാണെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ബജറ്റില്‍ ഒന്നുമില്ലെന്നും എ.എ റഹീം വിമര്‍ശിച്ചു.
ബജറ്റിനെ വിമര്‍ശിച്ച് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും രംഗത്ത് വന്നു. ബജറ്റ് തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരാശയുളവാക്കുന്ന ബജറ്റെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകമായ പദ്ധതികള്‍ ഇല്ല. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെക്കുറിച്ച് ബജറ്റില്‍ മൗനം പാലിച്ചുവെന്ന് അബ്ദു സമദ് സമദാനി വിമര്‍ശിച്ചു.