പ്രാര്‍ഥനയ്ക്കിടെ പാസ്റ്റര്‍ക്കെതിരെ മുഖംമൂടി ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

പ്രാര്‍ഥനയ്ക്കിടെ പാസ്റ്റര്‍ക്കെതിരെ മുഖംമൂടി ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

ഓച്ചിറ: പ്രാര്‍ഥനക്കിടെ പാസ്റ്റര്‍ക്ക് നേരെ മുഖം മൂടി ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജനുവരി 15ന് വവ്വാക്കാവിന് സമീപത്താണ് പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ചത്.

കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ഹരിപ്രസാദ് (35), കടത്തൂര്‍ ദേവിവിലാസത്തില്‍ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തില്‍ ഒരുമാസമായി പാസ്റ്റര്‍ റെജി പാപ്പച്ചന്റെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രാര്‍ഥന നടന്നത്.

ഇതില്‍ എതിര്‍പ്പുള്ള പ്രതികള്‍ മതില്‍ ചാടിക്കടന്ന് ഫാക്ടറിക്കുള്ളില്‍ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച് അവശരാക്കി. അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവന്‍പേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.