തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 971 കോടി രൂപയും നെല്‍കൃഷി വികസനത്തിനായി 95 കോടിയും അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
മേയ്ക്ക് ഇന്‍ കേരള പദ്ധതി വിപുലീകരിക്കുന്നതിനായി ഈ വര്‍ഷം 100 കോടി വകയിരുത്തി. പദ്ധതി കാലയളവില്‍ മെയ്ക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും. സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നത് പരിഗണിക്കും.
വിമാന യാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട്. നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയാക്കി. അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.
വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ തേക്കട വരെയുള്ള ദേശിയപാത 66 നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമിറ്റര്‍ ഉള്‍കൊള്ളുന്ന റിംഗ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഏകദേശം 5,000 കോടി ചെലവ് വരുന്ന വ്യാവസായി ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി.
ലാന്‍ഡ് പൂല്‍ഗ് സംവിധാനവും പിപിപി വികസന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 60,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി. വര്‍ക്ക് നിയര്‍ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി. മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും എന്നിങ്ങനെയും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.