പാലക്കാട്: ഓൺലൈനിൽ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തിൽ പാലക്കാട് യുവാവ് ജീവനൊടുക്കി. തൃശൂരിലെ കോളേജിൽ ലാബ് ടെക്നീഷ്യനായിരുന്ന കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഓൺലൈൻ റമ്മി കളിച്ച് ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായിരുന്നതായാണ് സൂചന. അതേസമയം 18 ലക്ഷം രൂപ വരെ ബാധ്യതയുണ്ടെന്ന് ബന്ധുക്കളും പറയുന്നു. നഷ്ടം നികത്താൻ സ്വർണാഭരണങ്ങൾ വിൽക്കേണ്ടി വന്നതിന്റെ മനോവിഷമത്തിലായിരുന്നു കുറച്ച് ദിവസങ്ങളായി ഗിരീഷ്. ആത്മഹത്യ ചെയ്യാൻ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച മുതൽ ഗിരീഷിനെ കാണാനില്ലായിരുന്നു. അന്വേഷണതിനോടുവിലാണ് ഗിരീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയിലും ഓൺലൈൻ റമ്മി കളിയാണു പ്രശ്നമായതെന്ന് കണ്ടെത്തി.