ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവ്: സര്‍ക്കാര്‍ തീരുമാനം ഇന്ന്

ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവ്: സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിലെ നികുതി നിർദേശങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടാകും. ബജറ്റിന്‍റെ പൊതു ചർച്ചയ്ക്ക് വൈകിട്ട് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി പറയും. ഇന്ധന വിലയിലെ സെസ് അടക്കം നിർദേശിക്കപ്പെട്ട പ്രധാന നികുതികൾ ഒഴിവാക്കാൻ കഴിയില്ല എന്ന നിലപാടിലാണ് സർക്കാർ.

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധന വരുത്തിയതും അടച്ചിട്ട വീടുകൾക്കുള്ള പ്രത്യേക നികുതിയും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. ലൈഫ് ഭവന പദ്ധതി പ്രവർത്തനം സ്തംഭിച്ചെന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടാനും പ്രതിപക്ഷ നീക്കമുണ്ട്.

ഇന്ധനനില വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്‌. നിയമസഭയ്ക്കുള്ളിൽ നാല് എംഎൽഎമാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ജനങ്ങൾക്കു മേൽ ഇടിത്തീ പോലെ പെയ്തിറങ്ങിയ ദുരന്തമാണ് ബജറ്റ് പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 

സംസ്ഥാനത്തിന് മുന്നോട്ടു പോകാൻ നികുതി അനിവാര്യമെന്നു പറഞ്ഞ ധനമന്ത്രി യുഡിഎഫ് നിലപാട് ബിജെപിയെ പിന്തുണയ്ക്കുന്നതാണെന്നും ആരോപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.