തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികളെ കേരള വിനോദ സഞ്ചാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും ഓട്ടോറിക്ഷകളെ ടൂറിസം പ്രചാരകരുമാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട്ടില്‍ ഇതിനായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കഴിഞ്ഞതായും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കടൽത്തീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജുകൾ ഉള്ളത്. ഇത് ഒമ്പത് ജില്ലകളിൽ കൂടി വ്യാപിക്കും. രണ്ടാം ശനിക്ക് മുമ്പുള്ള വെള്ളിയാഴ്ചയും ശനിയും കണക്കാക്കി നൈറ്റ് ലൈഫ് പദ്ധതി കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ പുരോഗമിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്യാരവാൻ പാർക്കുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് കെടിഡിസികളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കും. ക്യാരവാൻ ടൂറിസം പരിധിയിൽ ഗ്രാമീണ മേഖലകളെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചു.
സഞ്ചാരികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് സുരക്ഷിതമായ ഇടമെന്ന കാരണത്താൽ കൂടിയാണ്. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പരിശീലനം ലഭിച്ച 184 ടൂറിസം പൊലീസുകാരെ ജില്ലകളിൽ വിന്യസിച്ചുകഴിഞ്ഞു. ക്രൂയീസ് പദ്ധതികളുടെ സാധ്യത മനസിലാക്കി സംസ്ഥാനത്തും അത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.