ജഡ്ജിയുടെ പേരില്‍ കൈക്കൂലി; നിര്‍മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; നിര്‍മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും അഡ്വക്കേറ്റ് പണം വാങ്ങിയ കേസില്‍ സിനിമ നിര്‍മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു. കൊച്ചിയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ഇവരെ അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. നിര്‍മാതാവില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു അഭിഭാഷകനായ സൈബിക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം.

നിര്‍മാതാവിനെതിരെ മീടു കേസ് ഉയര്‍ന്നുവന്ന സാഹചര്യത്തിലായിരുന്നു കേസ് അഭിഭാഷകന്‍ ഏറ്റെടുത്തത്. കേസിന് പിന്നാലെ നിര്‍മാതാവ് ഒളിവില്‍ പോയി. തുടര്‍ന്ന് കേസ് നടത്തിയത് ഭാര്യയായിരുന്നു. ഇതിനാലാണ് അന്വേഷണസംഘം ഭാര്യയുടെ മൊഴി കൂടി രേഖപ്പെടുത്തിയത്.

നേരത്തെ നല്‍കിയ മൊഴിയില്‍ നിര്‍മാതാവ് ഉറച്ചുനിന്നാതായാണ് സൂചന. അന്ന് ഫീസ് മാത്രമാണ് അഭിഭാഷകന് നല്‍കിയതെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ നല്‍കിയ മൊഴി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതിനകം നിരവധി പേരുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.