സത്യാഗ്രഹം നടത്തുന്ന എംഎല്‍എ നിയമസഭാ ഹാജരില്‍ ഒപ്പിട്ടു; വിവാദം

സത്യാഗ്രഹം നടത്തുന്ന എംഎല്‍എ നിയമസഭാ ഹാജരില്‍ ഒപ്പിട്ടു; വിവാദം

തിരുവനന്തപുരം: നികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് സത്യാഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎല്‍എ നിയമസഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയത് വിവാദത്തില്‍. സഭാ കവാടത്തിന് മുമ്പില്‍ സത്യഗ്രഹം നടത്തുന്ന മുസ്ലീം ലീഗ് എംഎല്‍എ നജീബ് കാന്തപുരമാണ് ഇന്നലെ ഹാജര്‍ രേഖപ്പെടുത്തിയത്.

ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എംഎല്‍എ വിശദീകരിച്ചു. ഇന്നലത്തെ ഹാജര്‍ ഒഴിവാക്കാന്‍ നജീബ് കാന്തപുരം സ്പീക്കര്‍ക്ക് കത്തുനല്‍കി. ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് വിവരം നിയമസഭാ സെക്രട്ടറിയേറ്റ് അറിഞ്ഞത്.

ഉടന്‍തന്നെ അവര്‍ ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. സത്യഗ്രഹം അനുഷ്ഠിക്കുന്ന എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ പ്രവേശിക്കുകയോ സഭാ നടപടികളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ഹാജര്‍ രേഖപ്പെടുത്തിയത് വിവാദമായത്.

ഇന്ധന സെസ് ഉള്‍പ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളിലും വാട്ടര്‍ ചാര്‍ജ് കൂട്ടിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹ സമരം. നജീബ് കാന്തപുരത്തിനെ കൂടാതെ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സിആര്‍ മഹേഷ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.